മലയാറ്റൂർ : അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ പുതുഞായർ തിരുനാൾ സമാപിച്ചു.പുതുഞായർ തിരുനാളിനോടനുബന്ധിച്ച് പതിനായിരക്കണക്കിന് തീർഥാടകർ കുരിശുമുടി കയറി.പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനകാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്.
1200 ചാക്കുകളിലാക്കിയ നേർച്ചപ്പണം പ്രാർഥനകൾക്കു ശേഷം തീർഥാടകരുടെ തലയിലേറ്റി വൈകുന്നേരം മൂന്നിന് കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. പൊൻപണം തലയിലേറ്റൽ നേർച്ചയാണ്. ഇതു ചെയ്യുന്ന വിശ്വാസികൾ ഇന്നലെ മുതൽ കുരിശുമുടിയിൽ ടോക്കൺ എടുത്ത് കാത്തിരുന്നു.
വയോധികർ മുതൽ കുട്ടികൾ വരെ പൊൻപണം തലയിലേറ്റാൻ ഉണ്ടായിരുന്നു.അടിവാരത്തു നിന്നു കാൽനടയായി പൊൻപണം താഴത്തെ പള്ളിയിൽ എത്തിച്ചു. ചാക്കേന്തിയ നാല് ആടുകളും യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു താഴത്തെ പള്ളിയിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ടും പള്ളി ഭാരവാഹികളും ചേർന്നുപൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു.
പുതുഞായർ ചടങ്ങുകൾ സമാപിച്ചെങ്കിലും കുരിശുമുടി തീർഥാടനം തുടരും. 24 മണിക്കൂറും തീർഥാടകർക്കു മല കയറാം. എട്ടാമിടം 17, 18, 19 തീയതികളിലും ആഘോഷിക്കും.